ഭാഗവതവിചാരം: ഭാഗം 5

ഭാഗവതവിചാരം: ഭാഗം 5

മഹാഭാരതയുദ്ധം അവസാനിച്ചു. അശ്വത്ഥാമാവിന് തന്റെ പ്രിയമിത്രമായ ദുര്യോധനൻ തുട ചതഞ്ഞു കിടക്കുന്നതു കണ്ടിട്ടു സഹിച്ചില്ല. അദ്ദേഹം രാത്രിയിൽ പാണ്ഡവശിബിരത്തിൽ ചെന്നു ഉറങ്ങിക്കിടന്ന പാണ്ഡവപുത്രന്മാരുടെ തലകൾ ഛേദിച്ചു ദുര്യോധനന് കാഴ്‌ച വച്ചു. പക്ഷെ ദുര്യോധനന് ആ പ്രവൃത്തി അല്പം പോലും സഹിച്ചില്ല. തന്റെ കുലം ഇല്ലായ്മ ചെയ്ത ആ പ്രവൃത്തിയെ ദുര്യോധനൻ വളരെ നിന്ദിച്ചു. നിരാശനായ അശ്വത്ഥാമാവ് അവിടെനിന്നും പോയി. രാവിലെ തന്റെ അഞ്ചു മക്കളുടെയും ജഡം കണ്ടു ദു:ഖിച്ചു കരയുന്ന പാഞ്ചാലിയെ സമാധാനിപ്പിച്ചിട്ട് അർജുനൻ അശ്വത്ഥാമാവിനെ പിടിയ്ക്കാൻ പുറപ്പെട്ടു. ഭയന്നോടിയ അശ്വത്ഥാമാവ് അർജ്ജുനനു നേരേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. എല്ലാറ്റിനെയും ദഹിപ്പിയ്ക്കുവാൻ ശക്തിയുള്ള തേജസ്സോടുകൂടി തന്റെ നേരെ വരുന്ന ബ്രഹ്മാസ്ത്രം കണ്ടു ഭയന്ന അർജുനനോടു ഭഗവാൻ പറഞ്ഞു അശ്വത്ഥാമാവിനു ഈ അസ്ത്രത്തിന്റെ ഉപസംഹാരം അറിയാൻ പാടില്ല. നീ ഈ അസ്ത്രത്തിനുനേരേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു രണ്ടും കൂടി ഉപസംഹരിയ്ക്കുക. അർജുനൻ അപ്രകാരം ചെയ്തു. എന്നിട്ട് അശ്വത്ഥാമാവിനെ പിടിച്ചുകെട്ടി ശിബിരത്തിൽ കൊണ്ടുവന്നു. അതുകണ്ടിട്ടു പാഞ്ചാലിയ്ക്കു അല്പം പോലും സഹിച്ചില്ല. താൻ ദു:ഖിയ്ക്കുന്നതു പോലെ ഇദ്ദേഹത്തിന്റെ അമ്മ ദു:ഖിയ്ക്കാൻ ഇട വരരുത്. ഇദ്ദേഹത്തെ മോചിപ്പിയ്ക്കണം എന്നു പാഞ്ചാലി ആവശ്യപ്പെട്ടു. അങ്ങനെ അശ്വത്ഥാമാവിനെ മോചിപ്പിച്ചു. പക്ഷേ അദ്ദേഹം പോയപ്പോൾ പാണ്ഡവവംശം നശിയ്ക്കട്ടെ എന്നു സങ്കല്പിച്ചു വീണ്ടും ഒരു ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. പാണ്ഡവർക്കു നേരേ വന്ന ആ അസ്ത്രത്തെ അവർക്കു പ്രതിരോധിയ്ക്കാൻ സാധിച്ചു. പിന്നീട് അവരെല്ലാവരും കൂടി യുദ്ധത്തിൽ മരിച്ചവർക്ക്‌ ഗംഗാ നദിയിൽ പോയി ഉദകക്രിയ ചെയ്തു. അതിനു ശേഷം ധർമ്മപുത്രരെ രാജാവായി വാഴിച്ചു. അദ്ദേഹത്തെ കൊണ്ട് മൂന്നു അശ്വമേധങ്ങളും കഴിപ്പിച്ചു. പിന്നീട് ദ്വാരകയിലേക്ക് തിരിച്ചു പോകാൻ ഇറങ്ങിയ ഭഗവാനോട് ഉത്തര, തന്റെ നേരേ അതിദാരുണമായ ഒരു തേജസ്സുവരുന്നുണ്ടെന്നും തന്റെ ഗർഭത്തിലുള്ള ശിശുവിനെ രക്ഷിക്കണം എന്നും അപേക്ഷിച്ചു.കുന്തീദേവി, തന്നെയും പാണ്ഡവരെയും സർവ്വ ആപത്തുകളിൽ നിന്നും സംരക്ഷിക്കുന്ന ഭഗവാനെ ഭക്തിപൂർവ്വം സ്തുതിച്ചു. കുന്തി ഭഗവാനോട് അപേക്ഷിച്ചത്:

“ത്വയി മേഽനന്യവിഷയാ മതിർ
മധുപതേഽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൗഘമുദന്വതി”
(എന്റെ മനസ്സ് അന്യവിഷയങ്ങളിലേക്ക് പോകാതെ എപ്പോഴും അങ്ങയിൽ തന്നെ രമിക്കുന്നതായി തീരണം, ഗംഗാനദി സകല പ്രതിബന്ധങ്ങളെയും തട്ടി മാറ്റി സമുദ്രത്തിൽ പതിച്ചുകൊണ്ടിരിക്കുന്നതു പോലെ) അതിനു ശേഷം ഭഗവാൻ, സ്വജനവധം കൊണ്ട് വളരെ ദുഃഖിച്ചിരുന്ന ധർമ്മപുത്രരെയും മറ്റു ജനങ്ങളെയും കൂട്ടി ഭീഷ്മപിതാമഹന്റെ അടുത്തേക്ക് പോയി. ഭീഷ്മർ ധർമ്മപുത്രർക്ക് രാജധർമ്മം, ദാനധർമ്മം, മോക്ഷധർമ്മം, സ്ത്രീധർമ്മം, ഭഗവാന്റെ ധർമ്മം മുതലായവയെല്ലാം വിസ്തരിച്ചുപദേശിച്ചു. പിന്നീട്‌ ഭഗവാന്റെ സാന്നിധ്യത്തിൽ ഭഗവാനെ ഭക്തിപൂർവ്വം സ്തുതിച്ചുകൊണ്ട് ശരീരം ഉപേക്ഷിച്ചു.

ഭീഷ്മപിതാമഹന്റെയും ഭഗവാന്റെയും ഉപദേശങ്ങൾ ശ്രവിച്ചു ശാന്തചിത്തനായിത്തീർന്ന ധർമ്മപുത്രർ ധർമ്മം അനുസരിച്ചു കൃഷ്ണപാദപൂജയായി രാജ്യം ഭരിച്ചു. ഭഗവാൻ ദ്വാരകയിലേക്കു തിരിച്ചു പോവുകയും ചെയ്തു.

ഉത്തരയുടെ ഗർഭത്തിലുണ്ടായിരുന്ന ശിശുവിനെ അശ്വത്ഥാമാവ് പ്രയോഗിച്ച ബ്രഹ്മാസ്ത്രത്തിൽ നിന്നും ഭഗവാൻ സംരക്ഷിച്ചു. ആ ശിശു അമ്മയുടെ ഗർഭത്തിൽ കിടക്കുമ്പോൾ, വളരെ ചെറുതെങ്കിലും, പ്രകാശിക്കുന്ന കിരീടം ധരിച്ചു, മഞ്ഞ വസ്ത്രം ധരിച്ചു തിളങ്ങുന്ന കുണ്ഡലങ്ങൾ അണിഞ്ഞു ചതുർബാഹുവായ അതിമനോഹരമായ രൂപം ഗദയും ചുഴറ്റി തന്റെ ചുറ്റിനും നടക്കുന്നതായി കണ്ടു. പത്തു മാസം തികഞ്ഞപ്പോൾ ആ രൂപം അപ്രത്യക്ഷമായി. എല്ലാ ഗ്രഹങ്ങളും മേൽക്കുമേൽ അഭിവൃദ്ധിയെ സൂചിപ്പിക്കുന്ന ഒരു ശുഭമുഹൂർത്തത്തിൽ അതിപരാക്രമത്തോടുകൂടിയ ആ ശിശു ഭൂജാതനായി. കുരുവംശത്തെ നിലനിർത്തേണ്ട ഈ ശിശു വിധിവശാൽ മരിയ്ക്കേണ്ടതായിരുന്നു എങ്കിലും വിഷ്ണുവിനാൽ സംരക്ഷിയ്ക്കപ്പെട്ടതു കൊണ്ടു ഈ ശിശുവിന് വിഷ്ണുരാതൻ എന്ന പേരുനിർദ്ദേശിച്ചു. അതിസമർത്ഥനായ ഇദ്ദേഹം കാണുന്ന മനുഷ്യരിലെല്ലാം താൻ ഗർഭസ്ഥനായിരുന്നപ്പോൾ കണ്ട രൂപം ഉണ്ടോ എന്നു പരീക്ഷിച്ചിരുന്നു. അതിനാൽ പരീക്ഷിത് എന്നനാമവും ഈ ശിശുവിന് വന്നുചേർന്നു. പരീക്ഷിത് രാജകീയപരിപാലനം കൊണ്ടും വിദ്യ കൊണ്ടും ശുക്ലപക്ഷത്തിലെ ചന്ദ്രൻ എന്നതു പോലെ വളർന്നു വന്നു.

 

ഭാഗവതവിചാരം: ഭാഗം 4

ഭാഗവതവിചാരം: ഭാഗം 4

അദ്വയജ്ഞാനസ്വരൂപനാണ് ഭഗവാൻ. എന്നാൽ നമുക്ക് ഈ വ്യാവഹാരികപ്രപഞ്ചമാണ് അനുഭവം. ഈ അനുഭവത്തെ വ്യാഖ്യാനിയ്ക്കുവാൻ ആചാര്യന്മാർ മായ എന്ന തത്വത്തെ അംഗീകരിച്ചു. ഇതു ഭഗവാന്റെ ജ്ഞാനതനുവിൽ നാമരൂപാത്മകമായ പ്രപഞ്ചത്തെ പ്രതിഭാസിപ്പിക്കുവാൻ കഴിവുള്ള ഒരു ശക്തിയാണ്. മായോപാധികനായ ഭഗവാനാണ് പുരുഷൻ. മായയിൽ നിന്നും മഹത്തത്വം, അഹങ്കാരം ഈ

തത്വങ്ങൾ ഉണ്ടായി. അഹങ്കാരത്തിൽ നിന്നു പഞ്ചതന്മാത്രകളും അന്തക്കരണവും ജ്ഞാനേന്ദ്രിയങ്ങളും കർമേന്ദ്രിയങ്ങളും ഉണ്ടായി. പഞ്ചതന്മാത്രകൾ,അന്തക്കരണം, അഞ്ചുജ്ഞാനേന്ദ്രിയങ്ങൾ, അഞ്ചു കർമേന്ദ്രിയങ്ങൾ ഈ പതിനാറുപാധികളോടു കൂടിയ ഭഗവാനാണ് ഷോഡശകല പുരുഷൻ. ഈ പുരുഷന് രജസ്തമോഗുണങ്ങളുടെ സ്പർശം പോലുമില്ല. ഈ പുരുഷനിലാണ് പതിനാലു ലോകങ്ങളും കല്പിക്കപ്പെട്ടിരിയ്ക്കുന്നത്. ഇതാണ് ഭഗവാന്റെ ശക്തിമത്തായ രൂപം. ഇതിൽ നിന്നാണ് സനൽകുമാരൻ, വരാഹം, നാരദൻ,നരനാരായണഋഷീ, കപിലൻ, ദത്താത്രേയൻ, യജ്ഞൻ, ഋഷഭൻ, പൃഥു, മത്സ്യം, കൂർമ്മം, ധന്വന്തരി, നരസിംഹം, വാമനൻ, പരശുരാമൻ വേദവ്യാസൻ, ബലരാമൻ,ശ്രീകൃഷ്ണൻ, ബുദ്ധൻ, കൽക്കി തുടങ്ങി അനേക അവതാരങ്ങൾ ഉണ്ടായിട്ടുള്ളത്. ഭഗവാന്റെ ഉപാധിയായ മായ ഉപരമിയ്ക്കുമ്പോൾ ഭഗവാന്റെ യഥാർത്ഥസ്വരൂപം പ്രതിബന്ധമില്ലാതെ പ്രകാശിക്കും. ഈ മായ ഉപരമിയ്ക്കണമെങ്കിൽ ഈശ്വരാനുഗ്രഹം വേണം. ഈശ്വരാനുഗ്രഹത്തിനുള്ള ഒരു പ്രധാനമാർഗമാണ് ഭ ക്തിയോഗം. ഭക്തിയോഗമാണ് ഭാഗവതത്തി ൽ അധോക്ഷജനായ ഭഗവാനെ സാക്ഷാത്കരിയ്ക്കുവാനുള്ള പ്രധാനമാർഗ്ഗമായി പ്രതിപാദിച്ചിരിക്കുന്നത്.

സർവവേദേതിഹാസങ്ങളുടെയും സാരം ആയ ഈ ഗ്രന്ഥം ശ്രീ വേദവ്യാസൻ രചിച്ചു ശ്രീശുകനെ പഠിപ്പിച്ചു. മഹായോഗിയും ബ്രഹ്മൈകനിരതനുമായ ശ്രീശുകൻ ഇതു പഠിച്ചതെന്തുകൊണ്ടാണ്എന്നു സൂതൻ പറഞ്ഞു
ആത്മാരാമാശ്ച മുനയോ
നിർഗ്രന്ഥാ അപ്യുരുക്രമേ
കുർവന്ത്യഹൈതുകീം ഭക്തിം

ഇത്ഥം ഭൂതഗുണോ ഹരി :

ശ്രീ വേദവ്യാസൻ ഈ സംഹിത നിർമിയ്ക്കുവാനുണ്ടായ സാഹചര്യം സൂതൻ വിശ ദീകരിയ്ക്കുന്നതിങ്ങനെയാണ് —ദ്വാപരയുഗത്തിൽ ഭഗവാൻ, വേദവ്യാസൻ എന്ന പേരിൽ

അംശാവതാരമെടുത്തു. ഒന്നായിരുന്ന വേദത്തെ ഋക്, യജുസ്, സാമം,അഥർവ്വം എന്നു നാലായി വിഭജിച്ചു, പൈലൻ, ജൈമിനി, വൈശമ്പായനൻ, സുമന്തു എന്നിവരെ പഠിപ്പിച്ചു. അഞ്ചാം വേദം എന്ന് അറിയപ്പെടുന്ന പുരാണേതിഹാസങ്ങൾ നിർമിച്ചു രോമഹർഷണനെ പഠിപ്പിച്ചു. ഇങ്ങനെ സർവ്വപ്രാണികളുടെയും ശ്രേയസ്സിനായി അനവരതം പ്രയത്നിച്ചു കൊണ്ടിരുന്നെങ്കിലും വ്യാസമഹർഷിയുടെ മനസ്സ്‌ പ്രസന്നമായില്ല. അദ്ദേഹം നാരദമഹർഷിയോട് തന്റെ സങ്കടം പറഞ്ഞു, നാരദമഹർഷി പറഞ്ഞു , അങ്ങ് അർത്ഥം, കാമം ഇവയെ പൂർണമായി പ്രതിപാദിച്ചു. എന്നാൽ അധോക്ഷജനായ ഭഗവാന്റെ മാഹാത്മ്യത്തെ വേണ്ടവിധത്തിൽ കീർത്തിച്ചില്ല. ഭഗവാന്റെ പവിത്രമായ യശസ്സിനെ കീർത്തിയ്ക്കാത്ത ഒന്നിനെയും സജ്ജനങ്ങൾ അംഗീകരിയ്ക്കുകയില്ല. അതുകൊണ്ടു അനന്തനായ ഭഗവാന്റെ യശസ്സിനാൽ അങ്കിതമായ പദങ്ങൾ കൊണ്ട് ഭഗവാനെ കീർത്തിയ്കണം. വ്യാസമഹർഷി സരസ്വതിനദിയിൽ ശരീരശുദ്ധി വരുത്തി ശമ്യാപ്രാസം എന്ന ആശ്രമത്തിലിരുന്നു ഭഗവാന്റെ മാഹാത്മ്യത്തെക്കുറിച്ച് ഏകാഗ്രമായി ചിന്തിച്ചു. ഭക്തിയോഗം കൊണ്ട് ശുദ്ധമായി ഏകാഗ്രമായിത്തീർന്ന മനസ്സിൽ, അവിടെ പ്രകാശിച്ചുകൊണ്ടിരുന്ന പരമ പുരുഷനെ ദർശിച്ചു. പിന്നീട്‌ ആ പുരുഷനെ ആശ്രയിച്ചിരുക്കുന്ന മായാശക്‌തിയേയും ദർശിച്ചു. സത്ത്വരജസ്തമോഗുണാത്മികയായ മായയുടെ ശക്‌തികൊണ്ടാണ് ജീവൻ ഭഗവാനിൽനിന്നും ഭിന്നമാണെന്ന അനുഭവം ഉണ്ടാകുന്നതെന്നും ആ തെറ്റിദ്ധാരണകൊണ്ടു ഉണ്ടാകുന്ന അനർത്ഥങ്ങളെ ഇല്ലാതാക്കാൻ ഭക്തിയോഗമാണ് ഏറ്റവും ഉത്തമമായ മാർഗം എന്നും മനസ്സിലാക്കി.

അധോക്ഷജനായ ഭഗവാന്റെ യശസ്സിനേ കീർത്തിച്ചു കൊണ്ടും ഭഗവാനെ സാക്ഷാത്ക്കരിയ്ക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുകൊണ്ടും ശ്രീ വ്യാസമഹർഷി ശ്രീമദ് ഭാഗവതം നിർമ്മിച്ചു. അധോക്ഷജൻ എന്നാൽ എല്ലാ ഇന്ദ്രിയങ്ങളും അന്തക്കരണവും വിഷയപ്രതീതി ഇല്ലാതെ ഉപരമിയ്ക്കുമ്പോൾ വ്യക്തമായി പ്രകാശിയ്ക്കുന്ന ചൈതന്യമാണ്.

ഭാഗവതവിചാരം: ഭാഗം 3

ഭാഗവതവിചാരം: ഭാഗം 3

അന്യാപേക്ഷ കൂടാതെ എപ്പോഴും സ്വയം വിളങ്ങിക്കൊണ്ടിരിക്കുന്ന അദ്വൈതജ്ഞാന സ്വരൂപമായ സത്യത്തെ പ്രകാശിപ്പിക്കുന്ന ശ്രീമദ് ഭാഗവതം ശ്രീ ഭഗവാൻ ബ്രഹ്മാവിനും ബ്രഹ്മാവിന്റെ സ്വരൂപത്തിൽ ശ്രീ നാരദമഹർഷിയ്ക്കും നാരദസ്വരൂ പത്തിൽ ശ്രീ വേദവ്യാസ മഹർഷിക്കും വേദവ്യാസ സ്വരൂപത്തിൽ ശ്രീശുക ബ്രഹ്മർഷിക്കും ശുകരൂപത്തിൽ പരീക്ഷിത്തു മഹാരാജാവിനും പ്രകാശിപ്പിച്ചുകൊടുത്തു. ഈ പരമ്പരയിൽ കൂടിയാണ് ഭാഗവതം ലോകത്തിൽ പ്രചരിച്ചത്.

സൂതശൗനകസംവാദമായിട്ടാണ് ഭാഗവതം അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുന്ന വിഷയം വേഗം മനസ്സിലാക്കാൻ സാധിക്കും. അദ്ധ്യാത്‌മ വിദ്യയ്ക്ക് സംവാദി വിദ്യ എന്നും പേരുണ്ട്.

ഒരിക്കൽ ശൗനകൻ മുതലായ മഹർഷിമാർ ആയിരം വർഷം നീണ്ടു നിൽക്കുന്ന ഒരു യജ്ഞം തുടങ്ങി. യജ്ഞത്തിന്റ ഒരു അംഗമാണ് പ്രവചനം. സൂതനാണ് പ്രവചനം നടത്തിയത്. വക്താവായ സൂതനോട് മഹർഷിമാർ പറഞ്ഞു , “അങ്ങ് സകല ശാസ്ത്രങ്ങളും അറിയുന്ന മഹാത്മാവാണ്. മനുഷ്യന് ആത്യന്തികമായ ശ്രേയസ്‌ നൽകുന്നതെന്താണോ അതു ഞങ്ങൾക്ക് ഉപദേശിച്ചു തരണം ” എന്ന്. സൂതൻ പറഞ്ഞു :-

സ വൈപുംസാം പരോ ധർമോ
യതോ ഭക്തിരധോക്ഷജേ
അഹൈതുക്യപ്രതിഹതാ

യയാ ആത്മാ സംപ്രസീദതി

ഇതു തന്നെയാണ് മനുഷ്യന്റെ പരമമായകർത്തവ്യം: അധോക്ഷജനായ ഭഗവാനിൽ ഫലേച്‌ഛയോടു കൂടാത്തതും വിപരീതാനുഭവങ്ങൾ കൊണ്ടുപോലും ഹനിയ്ക്കപ്പെടാത്തതുമായ ഭക്തി യാതൊന്നു കൊണ്ടാണോ ഉണ്ടാകുന്നത് അതാണ് മനുഷ്യന്റെ ഏറ്റവും ശ്രേഷ്ഠമായ ധർമ്മം.

അധ:കൃതങ്ങളായ അക്ഷങ്ങളിൽ ജനിക്കുന്നവനാണ് അധോക്ഷജൻ. ഇപ്പോൾ നമ്മുടെ അന്തഃകരണവും ഇന്ദ്രിയങ്ങളും ബഹിഷ്‌കൃതങ്ങളാണ് — ബാഹ്യവിഷയങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നവയാണ്.

ഈ കരണങ്ങൾ എല്ലാ വിഷയങ്ങളിൽ നിന്നും ഉപരമിക്കുമ്പോൾ സ്വയം പ്രകാശിക്കുന്ന ദൃശ്യസ്പർശമില്ലാത്ത അദ്വൈതജ്ഞാനമാണ് അധോക്ഷജൻ. കരണങ്ങളെ ഉപരമിപ്പിയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗമാണ് കഥാശ്രവണം. അകാമഹതനായ ഒരു മഹാത്മാവിൽ നിന്നു ഈശ്വരകഥകൾ ശ്രദ്ധയോടെ കേൾക്കുന്ന ഒരു ആളിന്റെ എല്ലാ മനോമാലിന്യങ്ങളും ഹൃദയസ്ഥനായ ഈശ്വരൻ നശിപ്പിയ്ക്കും. മാലിന്യം ഇല്ലാത്ത ഹൃദയത്തിൽ ദൃഢമായ ഭക്തി ഉണ്ടാകും. അപ്പോൾ ഭക്തന്റെ മനസ് ഇളക്കവും മയക്കവും ഇല്ലാതെ ശാന്തമാകും. കാമം, ക്രോധം,ലോഭം മോഹം ,മദം, മാത്സര്യം മുതലായ ദോഷങ്ങൾ ഇല്ലാതായാൽ മനസ്സ് സത്വഗുണ പ്രധാനമായി ശാന്തമായി തീരും. മുക്തസംഗനായ ആ ഭക്തന്റെ ശാന്തമായിത്തീർന്ന മനസ്സിൽ ഭഗവാന്റെ തത്ത്വം വ്യക്തമായി പ്രകാശിക്കും.

ഭിദ്യതേ ഹൃദയഗ്രന്ഥി :ഛിദ്യന്തേ സർവ്വസംശയാ :

ക്ഷീയന്തേ ചാസ്യ കര്മാണി ദൃഷ്ട ഏവാത്മനീശ്വരേ

സർവേശ്വരനായ ഈശ്വരനെ ആത്മസ്വരൂപത്തിൽ അപോരോക്ഷമായി അറിഞ്ഞാൽ ഹൃദയഗ്രന്ഥികൾ നശിക്കുന്നു. സർവ്വസംശയങ്ങളും ഇല്ലാതാകുന്നു. സർവ്വകർമങ്ങളിൽ നിന്നും മോചിക്കപ്പെടുന്നു. അങ്ങനെ ആ ജീവിതം സഫലമായി തീരുന്നു.
ഭാഗവതവിചാരം: ഭാഗം 2

ഭാഗവതവിചാരം: ഭാഗം 2

” ബ്രഹ്മവിദാപ്നോതി പരം സത്യം ജ്ഞാനം അനന്തം ബ്രഹ്മ ” എന്നാണ് തൈത്തരീയ ഉപനിഷത് അനുശാസിച്ചിരിക്കുന്നത് . സത്യം നിരുപാധിക ജ്ഞാനമാണ് അത് അനന്തവുമാണ്.

ശ്രീമദ് ഭാഗവതം ഉപക്രമിക്കുന്നതും ഉപസംഹരിക്കുന്നതും ” സത്യം പരം ധീമഹി “എന്നാണല്ലോ. ഉപക്രമോപസംഹാരം, അഭ്യാസം, അപൂർവ്വത, ഫലം, അർത്ഥവാദം, ഉപപത്തി ഈ ആറു ഹേതുക്കളെക്കൊണ്ടാണ് ഒരു ഗ്രന്ഥത്തിന്റ നിർണയം മനസ്സിലാക്കേണ്ടത്.

ഭാഗവതത്തിൽ അഭ്യസിച്ചിട്ടുള്ളതും സത്യമെന്നു തന്നെയാണ്.

സത്യവ്രതം സത്യപരം ത്രിസത്യം
സത്യസ്യയോനിംനിഹിതംചസത്യേ സത്യസ്യ സത്യമൃതസത്യനേത്രം
സത്യാത്മകം ത്വാം ശരണം പ്രപന്നാ :തുടങ്ങി അനേക സ്ഥലങ്ങളിൽ സത്യപദം അഭ്യസിച്ചിരിക്കുന്നതു കാണാം.
അപൂർവത – ഒരു പുതുമ – ഭാഗവതത്തിനുള്ളതു കൊണ്ടാണല്ലോ ഇന്നും അതിനു ഇത്രയും പ്രചാരമുള്ളത്. ഫലം ബ്രഹ്മപ്രാപ്തി ആണ്. പറയുന്ന വിഷയത്തെ സ്തുതിയ്ക്കുന്നതും വിപരീതമായിട്ടുള്ളതിനെ നിന്ദിക്കുന്നതും അർഥവാദമാണ്. പറയുന്ന വിഷയത്തെ യുക്തിയുക്തം സമർത്ഥിക്കുന്നത് ഉപപത്തി. ഈ ആറു ഹേതുക്കൾ കൊണ്ടും ഭാഗവതത്തിന്റെ നിർണയം സത്യസ്വരൂപമായ ബ്രഹ്മമാണെന്നു മനസിലാക്കാം.

സത്യസ്വരൂപമായ പരമാത്മാവിനെ ഞങ്ങൾ സ്വസ്വരൂപത്തിൽ ധ്യാനിക്കുന്നു എന്നാണല്ലോ ഉപക്രമിച്ചിരിക്കുന്നത്. ആ സത്യത്തിന്റെ ലക്ഷണം പറയുന്നു

സ്ഥൂലവും സൂക്ഷ്മവുമായി അറിയപ്പെടുന്ന പ്രപഞ്ചം യാതൊരു കാരണത്താൽ ഉണ്ടായി നിലനിന്നു വിലയിക്കുന്നുവോ അതാണ് സത്യം. ആ സത്യത്തെ അന്വയവ്യതിരേക യുക്തി കൊണ്ടു അറിയാൻ സാധിക്കും. തുടർന്നു നില്കുന്നത് അന്വയം മാറുന്നത് വ്യതിരേകം. ഈ കാണുന്ന സകല പദാർത്ഥ ങ്ങളിലും അറിവായി തുടർന്നു നില്കുന്നു സത്യം. അറിവ്‌ അന്വയിക്കുന്നു. പദാർത്ഥങ്ങൾ മാറുന്നു, വ്യതിരേകം സംഭവിയ്കുന്നു. സത്യം സ്വയം പ്രകാശമാനമായി വിരാജിക്കുകയാണ്. ആദികവിയായ ബ്രഹ്‌മാവിന് സ്വസങ്കല്പത്താൽ വേദം പ്രകാശിപ്പിച്ചു കൊടുത്തത് സത്യമാകുന്നു. വലിയ പണ്ഡിതന്മാർ പോലും സത്യത്തെ സാക്ഷാത്ക്കരിയ്ക്കാൻ സാധിയ്ക്കാതെ മോഹിയ്ക്കുന്നു.

മരുഭൂമിയിൽ നാം ജലം കാണാറുണ്ട്.മുത്തുച്ചിപ്പി കണ്ടിട്ട് വെള്ളിയാണെന്നു തെറ്റിദ്ധരിക്കാറുണ്ട്. ജലം കണ്ടിട്ടു കരയാണെന്ന് കരുതാറുണ്ട് ഇല്ലാത്ത ജലത്തെയും വെള്ളിയേയും കരയെയും കാണുന്നത് സത്യമായ ഒരു അധിഷ്‌ഠാനത്തിലാണ്. അതുപോലെ ഈ ചരാചരാത്മകമായ പ്രപഞ്ചം
സത്യമായ (സജാതീയ വിജാതീയ സ്വഗതഭേദരഹിതമായ)അധിഷ്‌ഠാനത്തിലാണ് പ്രതീതമാകുന്നത്. ആ സത്യം സ്വന്തം മഹിമാവിൽ യാതൊരു ദ്വൈതസ്പർശവും ഇല്ലാതെ വിളങ്ങിനിൽകുന്നു. അങ്ങനെയുള്ള സത്യത്തെ ഞങ്ങൾ ആത്മസ്വരൂപത്തിൽ ധ്യാനിക്കുന്നു. ഒന്നാമത്തെ പദ്യത്തിന് വളരെ ചുരുക്കി ഇങ്ങനെ ഒരു അർത്ഥം പറയാം. വളരെ അർത്ഥവ്യാപ്തിയുള്ള ഈ പദ്യത്തിനു നിർഗുണപരമായും സഗുണപരമായും അനേകം വ്യാഖ്യാനങ്ങൾ പണ്ഡിതന്മാർ രചിച്ചിട്ടുണ്ട്. മഹാപണ്ഡിതനായ വംശീധരൻ ഈ പദ്യത്തെ നൂറു രീതിയിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സർവ്വാശ്രയമായ ഈ സത്യത്തെയാണ് ഭാഗവതം ബോധിപ്പിക്കുന്നത്.
ഭാഗവതവിചാരം: ഭാഗം 1

ഭാഗവതവിചാരം: ഭാഗം 1

ഒരു ജീവന് സാധിക്കാവുന്നതിൽ ഏറ്റവും ഉത്തമമായ പദം ആത്‌മനിഷ്ഠയാണ് . ഈ നിഷ്ഠയിൽ എത്തിയിട്ടുള്ള മഹാത്മാക്കൾ വളരെ കുറവാണെന്നു ശ്രുതിയും പറയുന്നുണ്ട് . ” ആശ്ചര്യവത് പശ്യതി കശ്ചിദേനം “, ഏതദ്ധി ദുർലഭതരം ലോകേ ജന്മ യദീദൃശം ” (ഗീത ) “ആശ്ചര്യോ ജ്ഞാതാ കുശാലാനുശിഷ്ട ” (കഠോപനിഷദ്‌ ) ഇത്ര ദുർലഭമായ ഒരു ലക്ഷ്യത്തിൽ എത്തുക എന്നത് വളരെ ശ്രമകരമാണ് ” ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ ദുർഗം പഥ:” എന്നാണു ശ്രുതി പറയുന്നത്.

ഈ പ്രപഞ്ചത്തെ ധരിച്ചുകൊണ്ടും തന്റെ ഇച്ഛാമാത്രത്താൽ പുറമെ പ്രകാശിപ്പിച്ചുകൊണ്ടും സൃഷ്ടി, സ്ഥിതി, സംഹാരം തിരോധാനം അനുഗ്രഹം ഇവയെ ലീലാരൂപേണ ചെയ്തുകൊണ്ടും ഇരിക്കുന്ന ഈശ്വരൻ തന്റെ സൃഷ്ടിവർഗ്ഗത്തെ അനുഗ്രഹിയ്ക്കാൻ വേണ്ടി വെളിപ്പെടുത്തിയതാണ് വേദം . വേദം ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതു വേദവ്യാസമഹർഷിയാണ് നാലായിട്ടു വിഭജിച്ചത്. വേദമാണ് ഹിന്ദുക്കളുടെ പരമപ്രമാണം. വേദപ്രമാണത്തിന് അനുകൂലമായി രചിക്കപ്പെട്ട സ്മൃതികളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൈന്ദവ ആചാര്യന്മാർ പ്രമാണമായി അംഗീകരിച്ചിട്ടുണ്ട്.

ശ്രുതി പ്രസിദ്ധമായ, ശാന്തവും ശിവവും അദ്വൈതവുമായ പരമാത്മപദത്തെ പ്രാപിക്കുവാനുള്ള അനേകവഴികൾ ആചാര്യന്മാർ നിർദേശിച്ചിട്ടുണ്ട്. അധികാരിത അനുസരിച്ചു ഉചിതമായ മാർഗം സാധകന് സ്വീകരിക്കാം.

വാസനകളുടെ പ്രേരണ അനുസരിച്ചു മാത്രം ജീവിക്കുന്ന ജന്തുക്കളിൽ നിന്നും മനുഷ്യനുള്ള വ്യത്യാസം വിവേകമാണ്. വാസനകളുടെ ഗുണദോഷങ്ങൾ വിവേകം ചെയ്തു ഉചിതമായ വിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ അധോഗതി സംഭവിക്കും. അതു കൊണ്ട് അശുഭവാസനയെ വിവേകം കൊണ്ടു നിരോധിയ്ക്കണം. ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്ന നാലു മാർഗങ്ങളിൽ കൂടിയാണ് സാധകൻ ജ്ഞാനനിഷ്ഠയിൽ എത്തുന്നത്.

ചര്യ എന്നാൽ ദിനചര്യകൾക്കു ഒരു ചിട്ട ഉണ്ടാക്കുക, വെളുപ്പിനെ ഉണർന്നു ശരീരശുദ്ധി വരുത്തി ഈശ്വരനെ സ്തുതിയ്ക്കുക, കർത്തവ്യങ്ങൾ ഈശ്വരാരാധനയായി ചെയ്യുക, ക്ഷേത്രദർശനം നടത്തുക അവിടെ വേണ്ട സേവനങ്ങൾ ചെയ്യുക മുതലായവയാണ്‌. ആരോഗ്യമുള്ള ശരീരത്തിൽ ഇരുന്നു മാത്രമേ ജീവന് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിയ്ക്കുകയുള്ളു. പൂജ, മന്ത്രജപം മുതലായവ കൊണ്ട് ഈശ്വരനെ ഭക്തിപൂർവം ഉപചരിക്കുന്നത് ക്രിയയാണ്. ‘യോഗത്തെ

‘ താം യോഗമിതി മന്യന്തേ
സ്ഥിരാമിന്ദ്രിയധാരണാം ‘

എന്നു കഠോപനിഷത് നിർവചിയ്ക്കുന്നു

” ശ്രുതിവിപ്രതിപന്നാ തേ
യദാ സ്ഥാസ്യതി നിശ്ചലാ
സമാധാവചലാ ബുദ്ധി –
സ്തദായോഗമവാപ്സ്യസി “

( ഗീത 2 :–53)

അനേക സംശയങ്ങൾ കൊണ്ട് ഇളകികൊണ്ടിരിക്കുന്ന ബുദ്ധി എപ്പോഴാണോ സംശയവും വിക്ഷേപവും ആവരണവും പൂർണമായി നശിച്ചു പരമാത്മാവിൽ ഉറച്ചു നിൽക്കുന്നത് അപ്പോൾ യോഗം സംഭവിക്കുന്നു. അപ്പോൾ ജീവാത്മാവും പരമാത്മാവും ഐക്യപ്പെടുന്നു. ഇതാണ് യോഗത്തിന്റെ മുഖ്യമായ അർത്ഥം.

ആ അവസ്ഥയിൽ പരമാത്മസ്വരൂപത്തെ അ പരോക്ഷമായി അറിയാൻ സാധിക്കുന്നു.

“സുഖമാത്യന്തികം യത്തത്
ബുദ്ധിഗ്രാഹ്യമതീന്ദ്രിയം വേത്തി “

( ഗീത ) എന്നാണ് ഭഗവാൻ അരുളിച്ചെയ്തിരിക്കുന്നത്. ആ അവസ്ഥയിൽ അപരോക്ഷമായി അറിഞ്ഞ ബോധസ്വരൂപമാണ് തന്റെ യഥാർത്ഥ സ്വരൂപം അതു ബ്രഹ്മം ആകുന്നു എന്ന് നിർണ്ണയിക്കുന്നതാണ് മുക്തിസാധനം .

യോഗാവസ്‌ഥയിലെത്തുന്നതിനുള്ള മാർഗ്ഗങ്ങളും കരണാർത്ഥത്തിൽ യോഗം എന്ന് പറയപ്പെടുന്നു. ഭക്തിയോഗം, ലയയോഗം, ഹഠയോഗം, അഷ്ടാംഗയോഗം, ശ്രവണമനനനിദിധ്യാസനരൂപമായ ജ്ഞാനയോഗം മുതായവയാണ് പ്രധാന യോഗമാർഗ്ഗങ്ങൾ. സാധകന്റെ അധികാരിത അനുസരിച്ചു ഇവയിൽ ഏതു മാർഗ്ഗവും സ്വീകരിക്കാം.

എല്ലാവർക്കും സ്വീകാര്യമായ ഒരു മാർഗ്ഗമാണ് ഭക്തിയോഗം. സാധനാകാലത്തും ഫലകാലത്തും

ഒരുപോലെ ഹൃദ്യമാണ് ഇത്. ഭക്തി ശാസ്ത്രത്തിനു നാരദമഹർഷി ശാണ്ഡില്യ മഹർഷി മുതലായവർ പ്രമാണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിലുള്ള ശ്രീമദ് ഭാഗവതം, ഭക്തിമാർഗ്ഗത്തിൽ കൂടി എങ്ങനെ സർവാശ്രയമായ പരമാത്മാവിനെ പ്രാപിയ്ക്കാം എന്നു വളരെ ആകർഷകമായി പ്രതിപാദിച്ചിട്ടുണ്ട്. ഭാഗവതത്തിൽ ആദ്യം തന്നെ ഭഗവാന്റെ ലക്ഷണം നിർണ്ണയിച്ചിരിക്കുന്നു.

” വദന്തി തത്തത്ത്വവിദസ്ത –
ത്വം യദ് ജ്ഞാനമദ്വയം
ബ്രഹ്മേതി പരമാത്മേതി ഭഗവാനിതി

കഥ്യതേ” ( ഭാ : 1: 2:11)

ബ്രഹ്മദർശനം എന്താണെന്നു പറയുന്നു.
” യത്രേമേ സദസദ് രൂപേ
പ്രതിഷിദ്ധേ സ്വസംവിദാ
അവിദ്യയാ/ത്മനി കൃതേ

ഇതി തത് ബ്രഹ്മദർശനം ”

ഭാഗവതപ്രതിപാദിതമായ ഭഗവദ്‌ രൂപം അദ്വയജ്ഞാനമാണ്. ആ ജ്ഞാനം തന്നെയാണ് ബ്രഹ്മസ്വരൂപം. തന്റെ പരമാർത്ഥസ്വരൂപം അറിഞ്ഞു സ്ഥൂലവും, സൂക്ഷ്മവുമായി അറിയപ്പെടുന്ന എല്ലാ ദൃശ്യങ്ങളും അവിവേകം കൊണ്ട് തന്നിൽ ആരോപിക്കപ്പെട്ടതാണെന്ന് അറിഞ്ഞു നിരസിക്കുന്നതാണു ബ്രഹ്മദർശനം.

ഈ ബ്രഹ്മദർശനത്തിനുള്ള വഴിയാണ് പന്ത്രണ്ടു സ്കന്ധങ്ങളിൽ കൂടി പത്തു ലക്ഷണങ്ങളെ കൊണ്ട് ഭാഗവതം ഉപദേശിച്ചിരിക്കുന്നത്.

സർഗ്ഗം, വിസർഗ്ഗം, സ്ഥാനം, പോഷണം, ഊതികൾ, മന്വന്തരങ്ങൾ ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം ഇവയാണ് പത്തു ലക്ഷണങ്ങൾ. ഭാഗവതം ഭക്തിയെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” മദ്‌ഗുണശ്രുതിമാത്രേണ
മയി സർവഗുഹാശയേ
മനോഗതിരവച്ഛിന്നാ

യഥാ ഗംഗാംഭസോ /o ബുധൗ ”

സർവ്വ ജന്തുക്കളുടെയും ഹൃദയഗുഹയിൽ വസിക്കുന്ന ഈശ്വരനിൽ തുടർന്നു നിൽക്കുന്ന മനോവൃത്തിയാണ് ഭക്തിയുടെ ലക്ഷണം. ഈ ഭക്തി ഉണ്ടായാൽ ഈശ്വരാനുഗ്രഹവും തദ്വാരാ ഈശ്വരപ്രാപ്തിയും ഉണ്ടാകും. അതിനാൽ ” അമായയാ സന്തതയാനുവൃത്യാ ഭജേത തത്പാദസരോജഗന്ധം “